2018 ഒക്‌ടോബർ 7, ഞായറാഴ്‌ച

ശനി ശിന്നാപ്പൂർ

വാതിലുകളും പൂട്ടുകളുമില്ലാത്ത വീടുകളുള്ള, അടയ്ക്കാന്‍ തട്ടുകളോ ഷട്ടറുകളോ ഇല്ലാത്ത കടകളുള്ള, മോഷണങ്ങളില്ലാത്ത ഒരു നാടിനെക്കുറിച്ചു കേട്ടിട്ടുണ്ടോ.. ഇല്ലെങ്കില്‍ അതാണ് ശനി ഷിങ്ഗ്നാപ്പൂര്‍. വിശ്വാസത്തിന്റെ കരുത്തില്‍ മാത്രം ഒരു ജനത ജീവിക്കുന്നയിടം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് ശനി ഷിങ്ഗ്നാപ്പൂര്‍. ഷിര്‍ഡിയില്‍ നിന്ന് ഏതാണ്ട് 75 കിലോമീറ്റര്‍ ദൂരെ. ഇവിടെ ജനങ്ങളുടെ സംരക്ഷണത്തിന് ഗ്രാമദേവനായി ശനീശ്വരനുണ്ട് എന്നാണ് വിശ്വാസം. ശനീശ്വരന്‍ കണ്ണു തുറന്നിരിക്കുന്ന കാലത്തോളം ഇവിടെ നിന്ന് ഒന്നും മോഷണം പോവില്ലെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.  ഗ്രാമവാസികളുടെ ഈ വിശ്വാസത്തിന് 400 വര്‍ഷത്തെ പഴക്കമുണ്ട്. ഒരു വിശ്വാസം എങ്ങിനെയാണ് ഒരു നാടിന്റെ സംസ്‌കൃതിയെ തന്നെ അടയാളപ്പെടുത്തുന്നത് എന്നതിന്റെ മകുടോദാഹരണമാണ് ഷിങ്ഗ്‌നാപ്പൂര്‍. ഭിത്തികളില്ലാത്ത തുറന്ന ശ്രീകോവിലിലെ ശനീശ്വരപ്രതിഷ്ഠയ്ക്കരികില്‍ വരാന്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനും 400 വര്‍ഷത്തെ പഴക്കമുണ്ട്.

ഇവിടെ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്തിദേശായിയുടെ നേതൃത്വത്തില്‍ ഒരുപറ്റം ആക്റ്റിവിസ്റ്റുകള്‍ കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ വിശദീകരണം ആരാഞ്ഞ കോടതിയോട് 400 വര്‍ഷത്തെ പാരമ്പര്യം ഭരണഘടന അനുശാസിക്കുന്ന തുല്യ അവകാശത്തിനായി മാറ്റുന്നതില്‍ വിരോധമില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. സ്ത്രീപ്രവേശനം കാലോചിതമായ മാറ്റമാണെന്ന് ആര്‍.എസ്.എസും പ്രഖ്യാപിച്ചു. 2016 മാര്‍ച്ച് 30 ന് ഇവിടെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് മുംബൈ ഹൈക്കോടതി ഉത്തരവ് വന്നു. വലിയൊരു സംഘം യാഥാസ്ഥിതികര്‍ രംഗത്തു വന്നു. തടയല്‍ പ്രഖ്യാപിച്ചു. ശക്തമായ നടപടികളെടുക്കുമെന്ന് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും തീരുമാനമറിയിച്ചു. ആരും സുപ്രീം കോടതിയിലും പോയില്ല, റിവ്യൂ ഹര്‍ജിയും വേണ്ടി വന്നില്ല. ഓര്‍ഡിനന്‍സും ഇറക്കിയില്ല. ഹൈക്കോടതിയില്‍ തന്നെ പ്രശ്‌നം അവസാനിച്ചു. വിധി വന്ന് ഒന്‍പത് ദിവസത്തിനു ശേഷം ഏപ്രില്‍ 8, 2016 ല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍, ഇടഞ്ഞു നിന്ന ക്ഷേത്ര ട്രസ്റ്റും സമ്മതമറിയിച്ചു. അങ്ങനെ ഷിങ്ഗ്നാപ്പൂരില്‍ സ്ത്രീസ്വാതന്ത്ര്യത്തിന്റെ മണി മുഴങ്ങി. ഇവിടം സന്ദര്‍ശിക്കുന്ന ഭക്തരുടെ എണ്ണം ഇരട്ടിയായി.  ഇവിടെ ഓരോ ദിവസവും ശരാശരി 40,000 ഭക്തര്‍ സന്ദര്‍ശനത്തിനെത്തുമെന്നാണ് ഏകദേശ കണക്ക്. ഷിങ്ഗ്നാപ്പൂരില്‍ ഇന്നും വാതിലുകളില്ല. പൂട്ടുകളുമില്ല. ശനീശ്വരന്‍ ഇന്നും ഗ്രാമത്തെ കണ്ണിമ വെട്ടാതെ കാക്കുന്നുണ്ട്.

ഇനി ശബരിമലയിലേക്കു വരാം. ശനി ക്ഷേത്രം പോലെ ആചാരങ്ങള്‍ക്ക് പഴക്കമില്ല. ആചാരങ്ങള്‍ ശബരിമലയുടെയോ പരിസരപ്രദേശങ്ങളിലെയോ ജനജീവിതത്തെയോ സംസ്‌കൃതിയേയോ സ്വാധീനിച്ചിട്ടുമില്ല. 1950 വരെ യുവതികളായ സ്ത്രീകള്‍ വരാറുണ്ടായിരുന്നുവെന്നു സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡും തന്ത്രികുടുംബവും സമ്മതിച്ചതു വെച്ചു നോക്കിയാല്‍ ആചാരത്തിന് ഇന്നത്തെ ദിവസം വരെ 68 വര്‍ഷത്തെ പഴക്കം. എന്നിട്ടും പലവട്ടം സ്ത്രീകള്‍ പതിനെട്ടാം പടി കയറിയതായി പത്രവാര്‍ത്തകള്‍. ഒടുവില്‍ 1991 ല്‍ കേരളാ ഹൈക്കോടതി 10-50 വയസിനിടയ്ക്കു പ്രായമുള്ള സ്ത്രീകളെ പതിനെട്ടാം പടി ചവിട്ടുന്നതില്‍ നിന്നു പൂര്‍ണമായും വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും വരെ ഈ ആചാരം മിക്കവാറും ലംഘിക്കപ്പെടാനുള്ളതു മാത്രമായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി സുപ്രീം കോടതിയില്‍ നടന്ന വാദമുഖങ്ങള്‍, രാജകുടുംബവും തന്ത്രികുടുംബവും എന്‍എസ്എസും ദേവസ്വം ബോര്‍ഡും മിടുമിടുക്കന്‍മാരായ വക്കീലന്മാരെ വെച്ചു നടത്തിയതൊക്കെ, കേട്ടിട്ടു തന്നെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം പറഞ്ഞത്. തീരുമാനം വളരെ സിമ്പിളാണ്. ഏതൊരു ആചാരവും ഭരണഘടനയ്ക്കു കീഴെ മതി. ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ ഒരു ആചാരത്തിന്റെയും പേരില്‍ ലംഘിക്കാനാവില്ല. വ്യക്തിനിയമങ്ങള്‍ ഭരണഘടന അംഗീകരിക്കുന്നുണ്ട്. പക്ഷേ ഹിന്ദു വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ല.അതു കൊണ്ട് ശബരിമലയില്‍ അവരെ തടയാനാവില്ല. അതായത് ശബരിമലയില്‍ സ്ത്രീപ്രവേശനം ഭരണഘടനാപരമായി നിഷേധിക്കണമെങ്കില്‍ ഒരു പ്രത്യേക അയ്യപ്പമതം രൂപപ്പെടുത്തേണ്ടി വരും എന്നു സാരം.

സുപ്രീം കോടതിയിലെ ഏറ്റവും പരമോന്നതമായ ബെഞ്ചായ ഭരണഘടനാബെഞ്ചിന്റെ വിധി നടപ്പാക്കാനുള്ള ധാര്‍മ്മിത ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ എടുത്ത അതേ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ കേരളാ സര്‍ക്കാരും എടുത്തത്. എന്നാല്‍ ഇവിടെ വിശ്വാസം നാറിയ രാഷ്ട്രീയമാകുന്ന കാഴ്ചയാണ് അടുത്ത ദിവസങ്ങളില്‍ കണ്ടത്. ബ്രാഹ്മിണിക്കല്‍ മേധാവിത്വം തിരികെ കൊണ്ടുവരാനാഗ്രഹിക്കുന്ന തന്ത്രികുടുംബവും അധികാരം പോയ പഴയൊരു രാജകുടുംബവും ബ്രാഹ്മണിസത്തിന്റെ കാല്‍നക്കിയ തലമുറകളുടെ ശീലം മറക്കാത്ത ചില സമുദായ നേതാക്കളും ചേര്‍ന്ന് ഗൂഢാലോചന നടത്തി ജനാധിപത്യത്തെ അട്ടിമറിക്കാന്‍, ഭരണഘടനയെ അട്ടിമറിക്കാന്‍, പരമോന്നത കോടതിവിധിയെ അട്ടിമറിക്കാന്‍, കലാപങ്ങളുണ്ടാക്കാന്‍ ജനങ്ങളെ പ്രകോപിപ്പിക്കുന്ന കാഴ്ച. അടിമച്ചങ്ങലകളണിഞ്ഞ സ്ത്രീകളെ നിരത്തിലിറക്കുന്ന കാഴ്ച. ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകള്‍ക്കെതിരെയും സിമി പോലുള്ള സംഘടനകള്‍ക്കെതിരെയും ചുമത്തുന്ന ശക്തമായ നിയമങ്ങളുപയോഗിച്ച് ഈ ഗൂഢാലോചകരെ തുറങ്കിലടയ്ക്കുകയാണ് വേണ്ടത്. ജനാധിപത്യത്തെയും നിയമവാഴ്ചയേയും പരമോന്നത നീതിപീഠത്തെയും സംരക്ഷിക്കാന്‍ ശക്തമായ നടപടികളുണ്ടാവുകയാണ് വേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ